തളിപ്പറമ്പ്: ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് കവർന്ന കേസിലെ പ്രതിയെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. ഏര്യം കണാരംവയലിലെ സന്തോഷ് ഐസക് (48) ആണ് തളിപ്പറമ്പ് ഡിവൈ.എസ്.പി വി.വി. മനോജിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
ഇന്ന് ഉച്ചയോടെ എടക്കോത്ത് വെച്ചാണ് പോലീസ് പ്രതിയെ തന്ത്രപരമായി വലയിലാക്കിയത്. അഞ്ച് അടിപിടിക്കേസുകളിലും ഒരു കൊലക്കേസിലും പ്രതിയാണ് സന്തോഷ് ഐസക്.
പന്നിയൂർ കസ്തൂരിപ്പറമ്പിലെ കെ.കെ. ജലീലിന്റെ 12,000 രൂപ, മൊബൈൽ ഫോൺ, രണ്ട് ആധാർ കാർഡുകൾ എന്നിവ അടങ്ങിയ ബാഗ് ജൂലൈ 17-ന് പുലർച്ചെ 3.30നും 3.45നും ഇടയിൽ ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് കവർന്നതായാണ് കേസ്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചതോടെ അന്വേഷണം ഊർജിതമാക്കുകയും പ്രതിയെ തിരിച്ചറിയുകയും ചെയ്തു.
പ്രതിയെ പിടികൂടിയ സംഘത്തിൽ ഇൻസ്‌പെക്ടർ എം. അജിത്കുമാർ, എസ്.ഐമാരായ പി. യദുകൃഷ്ണൻ, കെ.പി. മനോജ്, സീനിയർ സി.പി.ഒമാരായ പി.വി. വിജേഷ്, കമലേഷ്, സ്‌ക്വാഡ് അംഗങ്ങളായ ടി.വി. വിജേഷ്, പ്രമീഷ്, ഡ്രൈവർ സി.പി.ഒ രമേശൻ എന്നിവരും ഉണ്ടായിരുന്നു.
Content Highlight: Theft of a bag from a bus shelter in Taliparamba; accused in multiple cases arrested.




































