ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഇരിട്ടി നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഇരിട്ടി ടൗണിൽ പ്രവർത്തിക്കുന്ന തൗഫീഖ് ഹോട്ടൽ, പ്രിയ ഹോട്ട് & കൂൾ റെസ്റ്റോറന്റ്, മഹീന്ദ്ര ഫിനാൻസ്, യുവറാണി ടെക്സ്റ്റയിൽസ് എന്നീ സ്ഥാപനങ്ങൾക്ക് 30000 രൂപ പിഴ ചുമത്തി.തൗഫീഖ് ഹോട്ടലിന്റെ അടുപ്പിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിനും ജൈവ - അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ചാക്കിൽ ശേഖരിച്ചു വെച്ചതിനും അടുക്കളയുടെ പുറകിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനുമാണ് സ്‌ക്വാഡ് 10000 രൂപ പിഴ ചുമത്തിയത്.

പ്രിയ ഹോട്ട് & കൂൾ റെസ്റ്റോറന്റ് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നുള്ള മലിന ജലം തുറസ്സായി ഒഴുക്കി വിടുന്നതായും മലിന ജല ടാങ്ക് ലീക്ക് ചെയ്ത് മലിന ജലം തുറസായി കെട്ടി കിടന്നു പ്രദേശത്ത് ദുർഗന്ധം പരത്തുന്നതായും സ്‌ക്വാഡ് കണ്ടെത്തി.കൂടാതെ അടുക്കളയുടെ പുറത്തും ഹോട്ടൽ പരിസരങ്ങളിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടി ഇട്ടിരിക്കുന്നതായും സ്‌ക്വാഡ് കണ്ടെത്തി. ഹോട്ടലിന് 10000 രൂപ പിഴ ചുമത്തുകയും ഖര - ദ്രവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സ്‌ക്വാഡ് ഹോട്ടൽ ഉടമക്ക് നിർദേശം നൽകുകയും ചെയ്തു.
മഹീന്ദ്ര ഫിനാൻസ് ഇരിട്ടി ബ്രാഞ്ചിലെ സ്ഥാപനത്തിന് പുറകിൽ മാലിന്യങ്ങൾ കൂട്ടി ഇട്ട് കത്തിച്ചതിനും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും സ്‌ക്വാഡ് 5000 രൂപ പിഴ ഇട്ടു. യുവറാണി ടെക്സ്റ്റയിൽസ് എന്ന സ്ഥാപനത്തിന്റെ പുറക് വശത്ത് സ്ഥാപനത്തിലെ ജീവനക്കാർ ഭക്ഷണം കഴിച്ച ശേഷമുള്ള ഭക്ഷണാവ ശിഷ്ടങ്ങളും പ്ലാസ്റ്റിക് കവറുകളും അലക്ഷ്യമായി തള്ളിയതിന് സ്‌ക്വാഡ് 5000 രൂപ സ്ഥാപനത്തിനും പിഴ ചുമത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ ഷെരിക്കുൽ അൻസാർ, അലൻ ബേബി, ദിബിൽ സി. കെ, ഇരിട്ടി നഗരസഭ റവന്യൂ ഇൻസ്‌പെക്ടർ ബിനോയ് സി തുടങ്ങിയവർ പങ്കെടുത്തു.
unscientific waste management