തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. രാവിലെ വില നിശ്ചയിച്ചപ്പോൾ ഗ്രാമിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഉച്ചയ്ക്ക് വീണ്ടും വില മാറിയിരിക്കുകയാണ്. പവന്റെ വില ഒറ്റയടിക്ക് 400 രൂപ വർദ്ധിച്ചു. ഗ്രാമിന് 50 രൂപയും ഉയർന്നു. ഇതോടെ സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലെത്തി നിലവിൽ ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണ വ്യാപാരം നടക്കുന്നത്.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,880 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,500 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11,000 രൂപ നൽകേണ്ടിവരും.
ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 3584 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 88.21 ആയിരുന്നു. ഉച്ചയ്ക്ക് ശേഷം അന്താരാഷ്ട്ര സ്വർണ്ണവില 3612 ഡോളറിലേക്ക് എത്തിയതും രൂപയുടെ വിനിമയ നിരക്ക് 88 ലേക്കും എത്തിയതിനെ തുടർന്ന് സ്വർണ്ണവില 50 രൂപ വർദ്ധിച്ച് 9985 രൂപ ഗ്രാമിനും, 400 രൂപ വർദ്ധിച്ച് 79880 രൂപ പവനും വിലയായി.കഴിഞ്ഞ മാസം 22ന് 9215 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന് വില 17 ദിവസത്തിനുള്ളിൽ വില 9985 രൂപയിലേക്ക് എത്തിയിരിക്കുകയാണ്. സ്വർണ്ണവില ഗ്രാമിന് പതിനായിരം രൂപയിലേക്ക് എത്താൻ ഇനി 15 രൂപ മാത്രമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ്റെ വില 9985 ആണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിൻ്റെ വില 8200 ആണ്. 14 കാരറ്റ് സ്വർണത്തിൻ്റെ വില 6355 ആണ്. വെള്ളിയുടെ വിലയും റെക്കോർഡിലാണ്. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 133 രൂപയാണ്
Gold