കണ്ണൂർ : കഴിഞ്ഞ ദിവസം പുലർച്ചെ ആറുമണി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ തിരുവനന്തപുരം-മംഗളൂരു അന്ത്യോദയ എക്സ്പ്രസിൽനിന്ന് ഒരു പെൺകുട്ടി ഇറങ്ങി. ഒന്നാം പ്ലാറ്റ്ഫോമിലെ റെയിൽവേ പോലീസ് സ്റ്റേഷനിൽ ഓടിക്കയറി മേശപ്പുറത്ത് ഒരു പൊതിെവച്ചു. ഓടി വീണ്ടും വണ്ടിയിൽ കയറി. പോലീസ് പൊതി അഴിച്ചുനോക്കിയപ്പോൾ ഒരു കുറിപ്പും ചോക്ലേറ്റും.
കുറിപ്പിൽ ഇങ്ങനെയായിരുന്നു: ‘‘നന്ദി കേരള പോലീസ്. പാതിരാത്രിയിലെ യാത്രയിലെ കാവലിന് നന്ദി’’. പോലീസ് സിസിടിവി ദൃശ്യം പരിശോധിച്ചു. പെൺകുട്ടി തീവണ്ടിയിൽ നിന്ന് ഇറങ്ങുന്നതും പൊതി മേശമേൽവെച്ച് ഓടി വണ്ടിയിൽ കയറുന്നതും കണ്ടു. കാസർകോട് ഭാഗത്തേക്ക് യാത്രചെയ്ത പെൺകുട്ടിയെക്കുറിച്ച് പോലിസിന് അറിയില്ല.


കുട്ടിയെഴുതിയ കുറിപ്പിനെക്കുറിച്ച് പോലീസ് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു: ഇതുപോലെ നമ്മുടെ മക്കളുടെ ഒരു വാക്ക് മതി. ഞങ്ങൾക്ക് അഭിമാനം- കേരള പോലീസ്. അന്ത്യോദയ എക്സ്പ്രസിൽ എസ്കോർട്ടില്ലെന്ന് പോലീസ് പറയുന്നു. യാത്രയിൽ എവിടെ നിന്നെങ്കിലും ലഭിച്ച സുരക്ഷയായിരിക്കാം ഈ സ്നേഹത്തിന് പിന്നിലെന്ന് അവർ കരുതുന്നു.
A girl's letter at Kannur railway station