പയ്യന്നൂർ: സ്വകാര്യ ആശുപത്രിയുടെ കാൻ്റീനിൽ തീപിടിച്ചത് വൻ ദുരന്തമായി മാറാതിരിക്കാൻ ഫയർഫോഴ്സിൻ്റെ സമയോചിതമായ ഇടപെടലിലുടെ കഴിഞ്ഞു. പയ്യന്നൂർ മുകുന്ദ ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള കാൻ്റീനിൽ ഇന്നലെ രാത്രി 8.45 മണിയോടെയാണ് അടുപ്പിന് സമീപത്തായി നിരത്തി വച്ച ഉണങ്ങിയ വിറകുകൾക്ക് തീ പിടിച്ചത്.കാൻ്റീൻ അടച്ച് നടത്തിപ്പുകാരൻ വീട്ടിൽ പോയ സമയത്താണ് തീ പടർന്നത്. അടുപ്പിൽ അണയാതെ കിടന്ന കനലിൽ നിന്നും ഉണങ്ങിയ വിറകിലേക്ക് തീപൊരി വീണ് കത്തിയതാകാമെന്നാണ് സംശയിക്കുന്നത്. സമീപത്തായി നാലോളം ഗ്യാസ് സിലിണ്ടറുകളും അടുക്കി വെച്ചിട്ടുണ്ടായിരുന്നു. തീയും പുകയും നിറഞ്ഞ അടുക്കളയിൽ സേനാംഗങ്ങൾ ശ്വസനോപാധികൾ ധരിച്ച് കയറിയ ഉടനെ സിലിണ്ടറുകൾ സുരക്ഷിതമായി പുറത്തെത്തിക്കുകയും നിമിഷ നേരം കൊണ്ട് തീ അണക്കുകയും ചെയ്തു.
തീ പടർന്ന ഉടനെ സമീപവാസി ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ചിരുന്നതു തീ പടരുന്നത് തടയാൻ സഹായിച്ചു. തീ പിടിച്ച ഉടനെ കണ്ടെത്തിയതും സിലിണ്ടറുകൾ സുരക്ഷിതമായി മാറ്റാൻ കഴിഞ്ഞതും കാരണം വൻ ദുരന്തമാണ് ഒഴിവായത്.അസി. സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മുരളി എൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സത്യൻ പി നന്ദകുമാർ , ലിജു പി പി .അഖിൽ എം എസ് എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു രക്ഷാപ്രവർത്തനം.
Fire breaks out in private hospital canteen in Payyannur



































