പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്
Mar 24, 2026 10:17 PM | By VIPIN P V

(https://thaliparamba.truevisionnews.com/)  സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെ ആരായിരിക്കും അടുത്ത തവണ ഭരണത്തിലേറുക എന്ന ചര്‍ച്ചയ്ക്കും ചൂടുപിടിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ മാധ്യമസ്ഥാപനങ്ങള്‍ തിരഞ്ഞെടുപ്പ് സര്‍വേകളും നടത്തിയിരുന്നു. എല്ലാ സര്‍വേക്കും അപ്പുറം വോട്ടര്‍മാര്‍ ഏപ്രില്‍ 9 ന് യഥാര്‍ത്ഥ വിധി തീരുമാനിക്കും. എങ്കിലും സമീപകാല തിരഞ്ഞെടുപ്പു സര്‍വ്വേകള്‍ വിശദമായി പരിശോധിച്ചാല്‍ ഒരുകാര്യം വ്യക്തമാണ്.

കേരള ചരിത്രത്തില്‍ സമാനതകളില്ലാതെ 10 വര്‍ഷം ഒരു സര്‍ക്കാര്‍ തുടര്‍ഭരണം നടത്തി മൂന്നാമതും ജനവിധി തേടാനിറങ്ങുമ്പോഴും ശക്തമായ ഭരണവിരുദ്ധ വികാരമൊന്നും തന്നെ അലയടിക്കുന്നില്ല. അതായത് ഓരോ അഞ്ച് വര്‍ഷം കഴിയുമ്പോഴും സര്‍ക്കാരുകളെ മാറ്റി മാറ്റി പരീക്ഷിച്ചിരുന്ന കേരള ജനത രണ്ട് ടേം പൂര്‍ത്തിയാക്കിയ ഒരു മുന്നണിയെ തന്നെ വീണ്ടും തിരഞ്ഞെടുക്കുന്നതില്‍ എതിര്‍പ്പ് കാണിക്കുന്നില്ല.

കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ഈ സര്‍വേകളെല്ലാം ഇഴകീറി പരിശോധിച്ചാല്‍ എല്‍ഡിഎഫിന്റെ തുടര്‍ഭരണത്തിനാണ് കേരളത്തിലെ വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നത്. 'ഓണ്‍മനോരമ'യുടെ ഏറ്റവും പുതിയ പോള്‍ പ്രകാരം പത്ത് വര്‍ഷത്തെ ഭരണത്തിന്റെ തുടര്‍ച്ചയായി പിണറായി വിജയന്‍ മൂന്നാം തവണയും മുഖ്യമന്ത്രിയാകണമെന്ന് 49.82% പേര്‍ ആഗ്രഹിക്കുന്നുണ്ട്. എല്‍ഡിഎഫിനെതിരെ ഭരണവിരുദ്ധ വികാരമില്ലെന്നും 'വികസന പ്രതിച്ഛായ' അതിനെയെല്ലാം മറികടക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചുരുക്കത്തില്‍, നിഷ്പക്ഷമെന്ന് തോന്നിപ്പിക്കുന്ന എല്ലാ മാധ്യമ സര്‍വ്വേകളും എല്‍ഡിഎഫിന് തന്നെ മുന്‍തൂക്കം നല്‍കുന്നു. കേരളത്തിന്റെ മുന്‍കാല തിരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോള്‍ (2021 കൂടാതെ) ഭരണപക്ഷത്തേക്കാള്‍ പ്രതിപക്ഷത്തിന് വോട്ടെടുപ്പിലും പ്രചരണത്തിലുമെല്ലാം മേല്‍ക്കൈ ഉള്ളതായി കാണാനാകും. എന്നാല്‍ നിലവിലുള്ള സര്‍വേകളെല്ലാം പത്ത് വര്‍ഷത്തെ ഭരണം ഇടതുമുന്നണിക്ക് മത്സരരംഗത്തു നല്‍കുന്ന വ്യക്തമായ മുന്‍തൂക്കത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കഴിഞ്ഞ ദശകത്തില്‍ കേരളത്തിലുണ്ടായ മാറ്റം അടിസ്ഥാന സൗകര്യ വികസനത്തില്‍തന്നെ പ്രകടമാണ്. തടസപ്പെട്ട് കിടന്നതോ ഉപേക്ഷിച്ചതോ ആയ പല പ്രധാന പദ്ധതികളും എല്‍.ഡി.എഫ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കുകയോ മുന്നോട്ട് കൊണ്ടുപോവുകയോ ചെയ്തു. ദേശീയപാത വികസനം തന്നെ ഇതിന് ഉദാഹരണം. എന്‍എച്ച് 66-ന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ 5,580 കോടി രൂപയാണ് ചിലവഴിച്ചത്.

സംസ്ഥാനത്തുടനീളം പുതിയ പാലങ്ങളും ആശുപത്രികളും സ്‌കൂളുകളും ഉയരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ലൈഫ് മിഷന്‍ ഭവന പദ്ധതി (ഇതുവരെ ഏകദേശം 4.7 ലക്ഷം വീടുകള്‍) എന്നിവ ഈ മുന്നേറ്റത്തിന്റെ ഉദാഹരണങ്ങളാണ്. വിവാദങ്ങളേക്കാള്‍ ഇത്തരത്തിലുള്ള 'വികസനത്തിനാണ്' വോട്ടര്‍മാര്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഓണ്‍മനോരമയുടെ സര്‍വ്വേ പറയുന്നത്.

വ്യക്തമായ ജനവിധിയും തൂക്കുസഭയും

ഏതായാലും കേരളവും കേരള രാഷ്ട്രീയവും ഒരു വഴിത്തിരിവിലാണ് എന്ന് നിസംശയം പറയാം. വോട്ടര്‍മാര്‍ ഒരു സുസ്ഥിര സര്‍ക്കാരിനെ പിന്തുണയ്ക്കുമോ അതോ ചിതറിപ്പോകും വിധത്തിലുള്ള വിധിയെഴുത്തുണ്ടാകുമോ എന്നതാണത്. വികസനം നിലനിര്‍ത്താന്‍ വ്യക്തമായ ജനവിധി വേണമെന്നാണ് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. പിണറായി വിജയന്റെ പത്ത് വര്‍ഷത്തെ ഭരണം വളര്‍ച്ചയും സാമൂഹിക സ്ഥിരതയും കൊണ്ടുവന്നു എന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.

സംസ്ഥാനം ആദ്യമായി അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്തു. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചതായി 2025 നവംബര്‍ 1-ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇതിനൊപ്പം 60 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍, സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിചരണവും എല്ലാം ഭരണത്തുടര്‍ച്ചയ്ക്കുള്ള വാദങ്ങളായി അവര്‍ ഉയര്‍ത്തുന്നു. നേരെ മറിച്ച്, ഒരു തൂക്കുസഭ പദ്ധതികളുടെ വേഗത കുറയ്ക്കുകയും ഉത്തരവാദിത്തം ഇല്ലാതാക്കുകയുമാണ് ചെയ്യും

സാമ്പത്തിക ഉണര്‍വും വ്യവസായ വിപ്ലവവും

കേരളത്തെ കുറിച്ച് നിക്ഷേപകരുടെ മുന്‍ധാരണകളെ പൊളിക്കാനായി എന്നാണ് എല്‍ഡിഎഫ് പറയുന്നത്. വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങളാണ് പ്രായോഗിക പദ്ധതികളായി മാറിയത്. 'സംരംഭക വര്‍ഷം' പദ്ധതിയിലൂടെ 4,06,606 പുതിയ സംരംഭങ്ങളും 8.66 ലക്ഷത്തിലധികം തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു.

നിതി ആയോഗിന്റെ 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' സൂചികയിലും എസ്.ഡി.ജി (SDG) ഇന്ത്യ സൂചികയിലും കേരളം മുന്നിലെത്തി. വി-ഗാര്‍ഡിന്റെ പുതിയ ഗവേഷണ വികസന ക്യാംപസ് തുടക്കത്തില്‍ 115 കോടി രൂപയുടെ നിക്ഷേപവും 400 തൊഴിലവസരങ്ങളും ഉറപ്പാക്കുമ്പോള്‍ കെയ്ന്‍സ് ടെക്നോളജി പെരുമ്പാവൂരില്‍ 350 കോടി രൂപയുടെ നിക്ഷേപപദ്ധതിക്കാണ് തുടക്കമിട്ടിരിക്കുന്നത്.

വര്‍ഷങ്ങളായി പൂട്ടിക്കിടന്ന ട്രാവന്‍കൂര്‍ റയോണ്‍സിന്റെ ഭൂമി ഏറ്റെടുത്താണ് കെയ്ന്‍സിന് സര്‍ക്കാര്‍ കൈമാറിയത്. ഈ പദ്ധതികള്‍ കേരളത്തിന്റെ വ്യവസായ വിപ്ലവത്തിന് കരുത്തേകുന്നവയാണ്. ചുരുക്കത്തില്‍, സാമ്പത്തികമുന്നേറ്റത്തിന്റെ ക്രെഡിറ്റ് ഇടതുപക്ഷ സര്‍ക്കാരിനാണെന്ന് എല്ലാ റിപ്പോര്‍ട്ടുകളിലും ഊന്നിപ്പറയുന്നത് സര്‍ക്കാരിന്റെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നു. കേരളം ഒരു ഭാവി സാങ്കേതിക ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്.

ടെക്നോപാര്‍ക്ക് നാലാം ഘട്ടം (ടെക്നോസിറ്റി) ഇതിന് ഉദാഹരണമാണ്. 389 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഈ ഐ.ടി സിറ്റി ആഗോള കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളെയും ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ടെക്നോപാര്‍ക്കില്‍ നിലവില്‍ 500-ലധികം കമ്പനികളും 80,000 പ്രൊഫഷണലുകളുമുണ്ട്. നാലാം ഘട്ടം കൂടി വരുന്നതോടെ വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ ഐടി തൊഴില്‍ശക്തി ഇരട്ടിയായി മാറുമെന്ന് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു.

സ്പേസ് റിസര്‍ച്ച്, എ.ഐ, സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ തുടങ്ങിയവയ്ക്കായി സ്പെഷ്യല്‍ സോണുകള്‍ പദ്ധതിയിട്ടിട്ടുമുണ്ട്. കേരളത്തിന്റെ വളര്‍ച്ചയില്‍ സുപ്രധാനമായ സ്ഥാനം സാങ്കേതികവിദ്യകള്‍ക്കും വരുംതലമുറ വ്യവസായങ്ങള്‍ക്കും ഉണ്ടെന്ന ഉറച്ച ബോധ്യത്തിലാണ് കേരള സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. എ.ഐ (അക) സിറ്റി, സ്പേസ് പാര്‍ക്ക്, ഡിജിറ്റല്‍ സര്‍വകലാശാലയുടെ വികസനം എന്നിവ എല്‍.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയെ കെട്ടിപ്പടുക്കുന്നതിന്റെ സൂചനകളാണ്.

ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ നയപരിപാടികള്‍, ഇടതുപക്ഷം കേരളത്തിന്റെ ഭാവി സമ്പദ് വ്യവസ്ഥയെ മാനേജ് ചെയ്യുകയല്ല മറിച്ച് സൃഷ്ടിച്ചെടുക്കുകയാണെന്ന ബോധ്യത്തെയാണ് ഊട്ടിയുറപ്പിക്കുന്നത്.

പ്രതിപക്ഷത്തിന്റെ വെല്ലുവിളികള്‍

അതേസമയം രണ്ട് ടേമിലായി പത്ത് വര്‍ഷം അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷത്തിനാകുന്നില്ല എന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. പ്രതിപക്ഷത്തിന്റെ പ്രചാരണങ്ങള്‍ ഒന്നും തന്നെ ജനങ്ങളിലേക്ക് കാര്യമായി എത്തുന്നില്ല. കേരളത്തിന്റെ മുന്‍ഗണനകളുമായി ഒത്തുപോകാന്‍ അവരുടെ ദേശീയ നേതൃത്വത്തിന് സാധിക്കുന്നില്ല. കേരളത്തിനു വെളിയിലെ വിദ്വേഷ- വിഭജന രാഷ്ട്രീയത്തില്‍ ഇവിടുത്തെ വോട്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെന്നാണ് ഓരോ വിലയിരുത്തലുകളിലും കാണുന്നത്.

ഒരുമയുടെ കേന്ദ്രമായി കേരളം ഇന്നു നിലനില്‍ക്കുന്നതില്‍ ഇടതുപക്ഷത്തിന്റെ സെക്യുലര്‍ ഭരണം തീര്‍ച്ചയായും വലിയ പങ്കുവഹിക്കുന്നുണ്ട്. ശബരിമല പോലുള്ള വിഷയങ്ങളോ ബാഹ്യമായ രാഷ്ട്രീയ ആക്രമണങ്ങളോ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കുന്നില്ല. അതുകൊണ്ടുതന്നെ ജനങ്ങളുടെ മനോഭാവം വ്യക്തമാണ്. വൈകാരികതയേക്കാള്‍ പ്രായോഗികതയ്ക്കാണ് ജനങ്ങള്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്.

കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന സര്‍വ്വേകളെല്ലാം എല്‍.ഡി.എഫിന് മുന്‍തൂക്കം പ്രവചിക്കുകയും തെരഞ്ഞെടുപ്പ് എത്ര അടുത്തായാലും ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടെന്നുമാണ്. ഏഷ്യാനെറ്റ് അഫിലിയേറ്റഡ് സര്‍വ്വേകള്‍ പോലും കഴിഞ്ഞ തവണ എല്‍.ഡി.എഫ് 70-ല്‍ അധികം സീറ്റുകളോടെ ഭരണത്തുടര്‍ച്ച നേടുമെന്നാണ് പ്രവചിച്ചത്. ബി.ജെ.പിയുടെ സാന്നിധ്യം വര്‍ദ്ധിക്കുന്ന ത്രികോണ പോരാട്ടത്തിലും എല്‍.ഡി.എഫിനാണ് നിലവില്‍ മുന്‍തൂക്കമെന്ന് ഓണ്‍മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇടതുപക്ഷത്തിനു കീഴിലുള്ള കേരളത്തിന്റെ വികസനയാത്ര വേണോ അതോ വികസനത്തെ മുരടിപ്പിക്കുന്ന തൂക്കുസഭ വേണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ വോട്ടര്‍മാര്‍ക്കു മുന്നില്‍ കൃത്യമായ ചോയ്സ് ഉണ്ടെന്നതിലേക്കാണ് ഇക്കാര്യങ്ങള്‍ വിരല്‍ചൂണ്ടുന്നത്. ഒരു ദശകത്തെ സുസ്ഥിര നേതൃത്വത്തിന് ശേഷം, വികസനത്തിന്റെ തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫിന് മൂന്നാം ഊഴം നല്‍കാനാണ് വോട്ടര്‍മാര്‍ കൂടുതലായി താല്‍പ്പര്യപ്പെടുന്നത് എന്നാണ് ഓരോ സര്‍വ്വേഫലവും വെളിപ്പെടുത്തുന്നത്.

Is the experiment over? What Kerala wants is continued rule..!! Media surveys say.

Next TV

Related Stories
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

Mar 24, 2026 10:27 PM

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല സ്വീകരണം

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ കല്യാശ്ശേരിയിൽ എം. വിജിന് ആവേശ്വോജ്ജ്വല...

Read More >>
യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

Mar 24, 2026 07:55 PM

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

യു.ഡി.എഫ്. വനിതാ സംഗമം 26 ന് കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം...

Read More >>
അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

Mar 24, 2026 07:53 PM

അഡ്വ.കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട് സംവദിക്കും

അഡ്വ. കരിം ചേലേരി ഇന്നുമുതൽ വോട്ടർമാരുമായി നേരിട്ട്...

Read More >>
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

Mar 24, 2026 07:51 PM

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ നാളെ

യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

Mar 24, 2026 07:47 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് 10000 രൂപ പിഴ...

Read More >>
സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

Mar 24, 2026 06:45 PM

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്

സിപിഎം നേതാവ് എം വി ജയരാജന് വാഹനാപകടത്തിൽ പരിക്ക്...

Read More >>
Top Stories