പയ്യന്നൂർ: സ്ഥാപനത്തിൽ 50 ശതമാനം പങ്കാളിത്തം വാഗ്ദാനം നൽകി 22.62 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സ്ഥാപന ഉടമകൾക്കെതിരെ പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കോടതിയുടെ നിർദേശപ്രകാരമാണ് നടപടി.
കുഞ്ഞിമംഗലം തെരുവിൽ താമസിക്കുന്ന വടക്കേ പാറമ്മൽ ഹൗസിലെ ബുഷ്റ നൽകിയ പരാതിയിലാണ് കൊറ്റി റെയിൽവേ സ്റ്റേഷന് സമീപത്തെ ഹായത്ത് ഫുഡ് ആൻഡ് സ്‌പൈസസ് സ്ഥാപനത്തെയും പാർട്ണർമാരായ ഇ. മുഹമ്മദ് ഫാറൂഖ് (58), എൻ.പി.കെ. താഹിറ (48) എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.
2023 ജൂണിൽ സ്ഥാപനത്തിൽ 50 ശതമാനം ഷെയർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ പരാതിക്കാരിയിൽ നിന്ന് പല ഘട്ടങ്ങളിലായി പണം കൈപ്പറ്റിയെന്നാണ് പരാതി. 2023 ജൂലൈ 15 മുതൽ 2025 ഫെബ്രുവരി 10 വരെ 39 തവണകളായി ആകെ 22,62,000 രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിലൂടെയും പ്രതികളുടെ വ്യക്തിഗത അക്കൗണ്ടുകളിലൂടെയും വാങ്ങിയതായും പരാതിയിൽ പറയുന്നു.
എന്നാൽ വാഗ്ദാനം ചെയ്ത പങ്കാളിത്തം നൽകാതെയും കൈപ്പറ്റിയ തുക തിരികെ നൽകാതെയും വഞ്ചിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Cheating case



































