തളിപ്പറമ്പ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തളിപ്പറമ്പ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ ബദരിയ നഗറിൽ പ്രവർത്തിച്ചു വരുന്ന ഷംസ് ലോഡ്ജിനു 20000 രൂപ പിഴ ചുമത്തി. ക്വാർട്ടേഴ്സിൽ നടത്തിയ പരിശോധനയിൽ ക്വാർട്ടേഴ്സിന് പുറക് വശത്തു സ്ഥിതി ചെയ്യുന്ന മലിനജല ടാങ്ക് കവിഞ്ഞൊഴുകി മലിനജലം ടാങ്കിന് സമീപം കറുത്ത നിറത്തിൽ കെട്ടി കിടക്കുന്നതായും സമീപ വാസികൾക്കും ക്വാർട്ടേഴ്‌സ് താമസക്കാർക്കും കൊതുക് ശല്യം വളരെ രൂക്ഷമായി അനുഭവപ്പെടുന്നുണ്ടെന്നും സ്‌ക്വാഡ് കണ്ടെത്തി.
ഒന്നാം നിലയിലെ ബാത്‌റൂം ഫ്ലോറിൽ നിന്നുള്ള മലിനജലവും തുറസ്സായി ഒഴുക്കി വിടുന്നതായി കണ്ടെത്തി. ക്വാർട്ടേഴ്സിന്റെ മുൻഭാഗത്തു ചെങ്കൽ കൊണ്ട് കെട്ടി നിർമ്മിച്ച ടാങ്കിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും ഒന്നാം നിലയിൽ ശുചിമുറികൾക്ക് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങളും തുണികളും ദുർഗന്ധം പരത്തുന്ന നിലയിൽ കൂട്ടിയിട്ടിരിക്കുന്നതായും ക്വാർട്ടേഴ്സിൽ നിന്നും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് നാളിതുവരെ നൽകി വരുന്നില്ല എന്നും കണ്ടെത്തി.എഴുപതോളം ആൾക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആകെ അഞ്ച് ടോയ്ലറ്റുകളാണ് ഉള്ളത്.ഉടൻ തന്നെ മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ഉടമയ്ക്ക് നിർദേശം നൽകി.
കേരള മുനിസിപ്പാലിറ്റി ആക്ട് പ്രകാരം 20000 രൂപ പിഴ ചുമത്തുകയും തുടർ നടപടികൾ സ്വീകരിക്കാൻ നഗരസഭ ആരോഗ്യ വിഭാഗത്തിന് നിർദേശവും ജില്ലാ സ്‌ക്വാഡ് നൽകി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, തളിപ്പറമ്പ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രീഷ കെ പി തുടങ്ങിയവർ പങ്കെടുത്തു.
unscientific waste management

































