തളിപ്പറമ്പ്: ലക്ഷങ്ങൾ ചിലവഴിച്ച് ഉദ്ഘാടനം കഴിഞ്ഞിട്ടും തളിപ്പറമ്പ് നഗരസഭയുടെ 'ഷീ ലോഡ്ജ്' പദ്ധതി പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കാത്തത് അധികൃതരുടെ തികഞ്ഞ നിരുത്തരവാദപരതയും സ്ത്രീകളോടുള്ള അവഹേളനവുമാണെന്ന് എസ്.ഡി.പി.ഐ തളിപ്പറമ്പ് മുൻസിപ്പൽ പ്രസിഡന്റ് എ. ഷുഹൂദ് പ്രസ്താവനയിൽ പറഞ്ഞു.
മുൻ ഭരണസമിതിയുടെ കാലത്ത് തളിപ്പറമ്പ് ബസ് സ്റ്റാൻഡ് കോംപ്ലക്സിന്റെ മൂന്നാം നിലയിൽ 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക സൌകര്യങ്ങളോട് കൂടിയ (ഷീ ലോഡ്ജ്), തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ നഗരസഭാ അധ്യക്ഷ തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതാണ്. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും ഈ കെട്ടിടം ഇപ്പോഴും പൂട്ടിയിട്ടിരിക്കുകയാണ്.
ദൂരസ്ഥലങ്ങളിൽ നിന്നും മറ്റും വിവിധ ആവശ്യങ്ങൾക്കായി തളിപ്പറമ്പിൽ എത്തുന്ന സ്ത്രീകളുടെ സുരക്ഷിത താമസത്തിനായി ആരംഭിച്ച ഈ പദ്ധതി, അധികൃതരുടെ അനാസ്ഥ മൂലം ഒന്നിനും കൊള്ളാതെ കിടക്കുകയാണ്. കുറഞ്ഞ ചിലവിൽ സുരക്ഷിതമായ ഒരു ഇടം പ്രതീക്ഷിച്ച് ദിവസേന നിരവധി സ്ത്രീകളാണ് ഇവിടെയെത്തി നിരാശയോടെ മടങ്ങുന്നത്. പദ്ധതി എന്ന് മുതൽ സ്ത്രീകൾക്ക് ലഭ്യമാകുമെന്നതിനെക്കുറിച്ച് കൃത്യമായ ഒരു വിശദീകരണം നൽകാൻ പോലും നഗരസഭ തയ്യാറാകുന്നില്ല. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനോ, അനുബന്ധ ക്രമീകരണങ്ങൾ പൂർത്തിയാക്കാനോ പുതിയ ഭരണസമിതിയും യാതൊരു താല്പര്യവും കാണിക്കുന്നില്ല.
ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം ജീവകാരുണ്യ/ക്ഷേമ പദ്ധതികൾ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അനാസ്ഥ കൊണ്ട് മാത്രം പൂട്ടിയിടുന്നത് അനുവദിക്കാനാവില്ല. പുതിയ ഭരണസമിതി ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും, ആവശ്യമായ ജീവനക്കാരെ അടിയന്തരമായി നിയമിച്ചുകൊണ്ട് 'ഷീ ലോഡ്ജ്' എത്രയും വേഗം സ്ത്രീകൾക്കായി തുറന്നു കൊടുക്കണമെന്നും എ. ഷുഹൂദ് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് എസ്.ഡി.പി.ഐ നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
SDPI




































