തളിപ്പറമ്പ്: ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കുപ്പം, കപ്പണത്തട്ട്, ചുടല ഭാഗങ്ങളിൽ നിലനിൽക്കുന്ന സുരക്ഷാ പ്രശ്നങ്ങളും അപാകതകളും നേരിട്ട് വിലയിരുത്തുന്നതിനായി തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ മാസ്റ്റർ ഇന്ന് സ്ഥലം സന്ദർശിച്ചു. നിർമ്മാണത്തിലെ അശാസ്ത്രീയതയും കുന്നിടിച്ചിൽ ഭീഷണിയും നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം നേരിട്ട് കണ്ടു ബോധ്യപ്പെട്ടു.
ഈ വിഷയം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ ഇതിനോടകം തന്നെ ഈ കാര്യങ്ങൾ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം സന്ദർശനത്തിന് ശേഷം പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ ഈ വിഷയത്തിൽ അടിയന്തര നടപടികളും ശാശ്വത പരിഹാരവും ഉണ്ടാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് ഉറപ്പുനൽകി.
മഴക്കാലം എത്തുന്നതിന് മുൻപ് അപകടഭീഷണി ഒഴിവാക്കുന്നതിനുള്ള നടപടികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി അദ്ദേഹം കർശന നിർദ്ദേശം നൽകി.ഇതോടൊപ്പം മുക്കുന്ന്,കപ്പണത്തട്ട് എന്നിവിടങ്ങളിലെ സർവ്വീസ് റോഡിന്റെ പ്രശ്നങ്ങളും മറ്റു കാര്യങ്ങളും ചർച്ച ചെയ്യുന്നതിനായി മെയ് 30 ന് എൻ എച്ച് ഉദ്യോഗസ്ഥരുമായും കരാർ കമ്പനിയായ മേഘ അധികൃതരുമായും ചർച്ച നടത്തുമെന്നും എം എൽ എ അറിയിച്ചു.പരിയാരം ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം. ഫാറൂഖ്,ജില്ലാ മണ്ഡലം പഞ്ചായത്ത് UDF നേതാക്കൾ,നാട്ടുകാർ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
Defects in National Highway construction


































