തളിപ്പറമ്പ: കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന കടുത്ത രക്തക്ഷാമത്തിന് പരിഹാരം കാണണമെന്നും രക്തം സ്വീകരിക്കുന്ന സമയക്രമത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തളിപ്പറമ്പ സി.എച്ച് സെന്റർ ബ്ലഡ് ഡോണേഴ്സ് വിംഗ് എം.എൽ.എ ടി.കെ. ഗോവിന്ദന് നിവേദനം നൽകി.
ഉത്തരമലബാറിലെ സാധാരണക്കാരായ ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയകൾക്കും മറ്റും ആവശ്യമായ രക്തം ലഭിക്കാതെ രോഗികൾ വലയുന്ന സാഹചര്യം നിലവിലുണ്ട്. കൂടാതെ, നിലവിൽ ഉച്ചയ്ക്ക് 12:30 വരെ മാത്രമാണ് മെഡിക്കൽ കോളേജിൽ രക്തം സ്വീകരിക്കുന്നത്. ഇത് ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കും ഉച്ചയ്ക്ക് ശേഷം എത്തുന്ന സന്നദ്ധ രക്തദാതാക്കൾക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
സമയം പരിമിതപ്പെടുത്തിയതിനാൽ രക്തം നൽകാൻ തയ്യാറായി എത്തുന്ന പലരും മടങ്ങിപ്പോകേണ്ടി വരുന്നത് രക്തലഭ്യതയെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. രക്തം സ്വീകരിക്കുന്ന സമയം ഉച്ചയ്ക്ക് ശേഷവും ലഭ്യമാകുന്ന രീതിയിൽ പരിഷ്കരിക്കണമെന്നും, മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും തളിപ്പറമ്പ സി.എച്ച് സെന്റർ ബ്ലഡ് ഡോണേഴ്സ് വിംഗ് -സി.എച്ച് സെന്റർ നിവേദനത്തിൽ ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ തലത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന് എം.എൽ.എ ഉറപ്പുനൽകി.
Blood shortage at Pariyaram Medical College


































