തിരുവനന്തപുരം: സി.പി.ഐ.എം പാർട്ടിയെയും നേതാക്കളെയും ലക്ഷ്യമിട്ട് മാധ്യമങ്ങൾ ചമയ്ക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാർത്തകളാണ് മാധ്യമങ്ങൾ ബോധപൂർവ്വം പ്രചരിപ്പിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഇത്തരം കെട്ടിച്ചമച്ച വാർത്തകൾക്കെതിരെ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പാർട്ടി യോഗങ്ങളിൽ നടന്നുവെന്ന പേരിൽ നിലവിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണ്. തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വളരെ സ്വാഭാവികവും വിശദവുമായ പരിശോധനയാണ് പാർട്ടി നടത്തിയത്. തെറ്റുകൾ സംഭവിച്ചാൽ അത് എത്ര വലിയ നേതാവായാലും ചൂണ്ടിക്കാണിക്കാനും തിരുത്താനും പാർട്ടിക്കുള്ളിൽ കൃത്യമായ സംവിധാനമുണ്ട്. പാർട്ടിയിലെ എല്ലാ നേതാക്കൾക്കും തിരുത്തൽ പ്രക്രിയ ഒരുപോലെ ബാധകമാണ്. എന്നാൽ, പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ ഇത്തരം തിരുത്തൽ പ്രക്രിയകളെ തുരങ്കം വയ്ക്കാനാണ് മാധ്യമങ്ങൾ വ്യാജവാർത്തകളിലൂടെ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാരിനെതിരെ ജനങ്ങൾക്കിടയിലുള്ള ശക്തമായ അമർഷവും പ്രതിഷേധവും ജനശ്രദ്ധയിൽ നിന്ന് മറച്ചുവെക്കാനാണ് മാധ്യമങ്ങൾ സി.പി.ഐ.എമ്മിനെതിരെ ഇത്തരം അജണ്ടകൾ നടപ്പാക്കുന്നതെന്ന് എം. വി. ഗോവിന്ദൻ ആരോപിച്ചു. സർക്കാരിന്റെ പരാജയങ്ങൾ ജനങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ ബോധപൂർവ്വം വാർത്തകൾ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.
Content Highlight: MV Govindan says media has a conscious agenda


































