ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഓടമുട്ടിൽ പ്രവർത്തിച്ചു വരുന്ന ഡ്രീം പ്ലൈ എന്ന സ്ഥാപനത്തിന് 30000 രൂപയും ചൂരലിൽ പ്രവർത്തിച്ചു വരുന്ന പ്രൊവിറ്റ് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു 10000 രൂപയും പിഴ ചുമത്തി.
ഡ്രീം പ്ലൈയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന്റെ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മലിനജല ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിനജലം പരിസര പ്രദേശത്ത് കെട്ടി കിടക്കുന്നതായും മലിനജല ടാങ്കിൽ വലിയ തോതിൽ ഷാംപൂ പാക്കറ്റുകളും കാണപ്പെട്ടു.സ്ഥാപനത്തിന്റെ ഓഫീസിലെ ശുചിമുറിയിലെ തറയിൽ നിന്നുള്ള മലിനജലവും തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ പാത്രങ്ങൾ കഴുകിയ ശേഷമുള്ള മലിനജലവും പൈപ്പ് വഴി തുറസ്സായ സ്ഥലത്ത് ഒഴുക്കി വിടുന്നതായും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുന്നതായും അലക്ഷ്യമായി കൂട്ടിയിടുന്നതായും വലിച്ചെറിയുന്നതായും കണ്ടെത്തി.
സ്ഥാപനത്തിന് 30000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്‌ക്വാഡ് നിർദേശം നൽകി. പ്രൊവിറ്റ് ഫുഡ്‌സിൽ നടത്തിയ പരിശോധനയിൽ തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുൻവശത്തു പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും റിങ് കമ്പോസ്റ്റിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളി വരുന്നതായും കണ്ടെത്തി.ഹരിത കർമ്മ സേനയ്ക്ക് പൂർണ തോതിൽ മാലിന്യങ്ങൾ കൈമാറുന്നില്ല എന്നും മാലിന്യങ്ങളുടെ വേർതിരിവ് ശെരിയായ രീതിയിൽ നടക്കുന്നില്ലെന്നും സ്‌ക്വാഡ് കണ്ടെത്തി. സ്ഥാപനത്തിൽ നിന്ന് 10000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, എരമം - കുറ്റൂർ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അനിഷ എം തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: eramam kuttoor


































