കണ്ണൂർ:മഴക്കാലത്ത് വർധിക്കാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയുള്ള ജില്ലാതല ഏകോപനം കൂടുതൽ ഊർജ്ജിതമാക്കാൻ തീരുമാനം. മഴക്കാലത്ത് പ്രധാനമായും ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, ഹെപ്പറ്റൈറ്റിസ്-എ (മഞ്ഞപ്പിത്തം), വയറിളക്കം, ഷിഗെല്ലോസിസ് തുടങ്ങിയ രോഗങ്ങൾ വർധിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ തിങ്കളാഴ്ച്ച ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു.
2026 ൽ ജൂൺ 16 വരെ ജില്ലയിൽ 750 ഡെങ്കിപ്പനി, 63 എലിപ്പനി, 1,795 ഹെപ്പറ്റൈറ്റിസ്-എ, 27,465 വയറിളക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ കൂടുതലായി മാങ്ങാട്ടിടം, കീഴ്പ്പള്ളി, കണ്ണൂർ കോർപ്പറേഷൻ, ഇരിവേരി, പിണറായി, മട്ടന്നൂർ, ഉളിക്കൽ, ചെറുപുഴ, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ്-എ കേസുകൾ ചിറ്റാരിപ്പറമ്പ, പാട്യം , ശ്രീകണ്ഠാപുരം, ചിറക്കൽ, പേരാവൂർ, കൂടാളി, കുന്നോത്തുപറമ്പ എന്നിവിടങ്ങളിലാണ്.
2026 ൽ ജൂൺ 16 വരെ ജില്ലയിൽ 750 ഡെങ്കിപ്പനി, 63 എലിപ്പനി, 1,795 ഹെപ്പറ്റൈറ്റിസ്-എ, 27,465 വയറിളക്ക രോഗങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി കേസുകൾ കൂടുതലായി മാങ്ങാട്ടിടം, കീഴ്പ്പള്ളി, കണ്ണൂർ കോർപ്പറേഷൻ, ഇരിവേരി, പിണറായി, മട്ടന്നൂർ, ഉളിക്കൽ, ചെറുപുഴ, തലശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹെപ്പറ്റൈറ്റിസ്-എ കേസുകൾ ചിറ്റാരിപ്പറമ്പ, പാട്യം , ശ്രീകണ്ഠാപുരം, ചിറക്കൽ, പേരാവൂർ, കൂടാളി, കുന്നോത്തുപറമ്പ എന്നിവിടങ്ങളിലാണ്.രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, ഹെപ്പറ്റൈറ്റിസ്-എ എന്നിവയുടെ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്തി പ്രത്യേക നിരീക്ഷണവും നിയന്ത്രണ നടപടികളും നടപ്പാക്കി വരികയാണ്.
ജില്ലയിൽ ഡെങ്കിപനിയുടെ 85 ഹോട്ട്സ്പോട്ടുകളും എലിപ്പനിയുടെ 20 ഹോട്ട്സ്പോട്ടുകളും മഞ്ഞപ്പിത്തതിന്റെ 90 ഹോട്ട്സ്പോട്ടുകളുമാണുള്ളത്.
കൊതുക് ഉറവിട നശീകരണം, വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ, ജലസ്രോതസ്സുകളുടെ പരിശോധന, ക്ലോറിനേഷൻ, ഭക്ഷ്യ-ജല ഗുണനിലവാര പരിശോധന, ആരോഗ്യ ബോധവൽക്കരണ പരിപാടികൾ എന്നിവ ഊർജിതമാക്കിയിട്ടുണ്ട്.
മഴക്കാല രോഗപ്രതിരോധം ആരോഗ്യവകുപ്പിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത്, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, കൃഷി, തൊഴിൽ, ഫിഷറീസ് വകുപ്പുകൾ തുടങ്ങി എല്ലാ വകുപ്പുകളുടെയും ഏകോപിത ഇടപെടൽ അനിവാര്യമാണെന്നും ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ കെ. കെ സുബൈർ പറഞ്ഞു.
പൊതുജനങ്ങൾ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും ആഴ്ചയിൽ ഒരു ദിവസം ‘ഡ്രൈ ഡേ’ ആചരിച്ച് കൊതുക് ഉറവിടങ്ങൾ നശിപ്പിക്കുകയും വേണം. കുടിവെള്ളം തിളപ്പിച്ചാറിയ ശേഷം മാത്രം ഉപയോഗിക്കുക, ഭക്ഷണ ശുചിത്വം പാലിക്കുക, എലിപ്പനി സാധ്യതയുള്ള ജോലികളിൽ ഏർപ്പെടുന്നവർ വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുക, രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ സ്ഥാപനങ്ങളിൽ ചികിത്സ തേടുക എന്നിവയും യോഗം നിർദേശിച്ചു.
ഓഫീസുകളിൽ ശനിയാഴ്ച്ചകളിലും സ്‌കൂളുകളിൽ വെള്ളിയാഴ്ച്ചകളിലും വീടുകളിൽ ഞായറാഴ്ച്ചകളിലുമാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. ഡെങ്കി പരത്തുന്ന കൊതുകുകൾ കൂടുതലായി മുട്ടയിടുന്നത് മുട്ടത്തോട്, ചിരട്ട, ഉപേക്ഷിച്ച കുപ്പിയുടെ മൂടി എന്നിങ്ങനെ ചെറുതായി ജലം തങ്ങിനിൽക്കുന്ന ഇടങ്ങളിൽ ആണെന്നും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഇത്തരം ഉറവിടങ്ങൾ നിർബന്ധമായും നശിപ്പിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ-ചാർജ് ഡോ. കെ സി സച്ചിൻ പറഞ്ഞു. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത കേസുകളിൽ കൂടുതലും വില്ലനായത് പരിപാടികളിൽ നൽകുന്ന വെൽക്കം ഡ്രിങ്കിലെ ഐസോ വെള്ളമോ ആണ്.
ജില്ലയിലെ എല്ലാ വാർഡുകളിലും ജാഗ്രതാ സമിതികളും സ്ക്വാഡുകളും സജീവമാക്കി മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും സഹകരണത്തോടെ സമഗ്രമായ പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്നും യോഗം അറിയിച്ചു.
യോഗത്തിൽ ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അബൂബക്കർ, ജില്ലാ തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Content Highlight: Infectious resistance


































