ശ്രീകണ്ഠാപുരം: നഗരസഭയിലെ നിടിയേങ്ങ തോപ്പിലായി പ്രദേശത്ത് ചെങ്കൽ ഖനനം പുനരാരംഭിച്ചതിനെതിരെ കോളനി നിവാസികൾ പ്രതിഷേധിച്ചു. ഹൈക്കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചത്.
രാവിലെയാണ് ഖനനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശ്രീകണ്ഠപുരം സി.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.ഖനനം പുനരാരംഭിക്കാൻ പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ചെങ്കൽ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയിൽ ഉടമകൾ സ്ഥലത്തെത്തിയത്.
നാട്ടുകാരുടെ ആക്ഷേപം: ഖനനം നടത്തുന്ന സ്ഥലത്ത് സമുദായ ശ്മശാനമുണ്ടെന്നും, ഖനനം മൂലം കോളനി നിവാസികൾക്ക് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയുണ്ടാകുമെന്നും, കുടിവെള്ള സ്രോതസ്സുകൾ പോലും ഇല്ലാതാകുമെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.2023-ൽ ഇവിടെ ഖനനത്തിനായി പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ കോളനി നിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പണി നിർത്തിവെച്ചിരുന്നു. പിന്നീട് പലതവണ പണി പുനരാരംഭിക്കാൻ ശ്രമിച്ചപ്പോഴും ശക്തമായ പ്രതിഷേധമുണ്ടായി. ഇതേത്തുടർന്നാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.ഒരു കാരണവശാലും ഇവിടെ ചെങ്കൽ ഖനനം നടത്താൻ അനുവദിക്കില്ലെന്ന് കോളനി നിവാസികൾ വ്യക്തമാക്കി.
Content Highlight: Colony residents protest against laterite mining in Sreekandapuram





































