ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഏഴോം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പഴയങ്ങാടി താലൂക്ക് ഹോസ്പിറ്റലിന് 15000 രൂപയും പഴയങ്ങാടിയിൽ പ്രവർത്തിച്ചു വരുന്ന സവേര ബേക്കറി, ഷാജി ബേക്കറി, ബേക്ക് ഹൌസ്, ബേക്ക് & ഫ്രഷ് തുടങ്ങിയ ബേക്കറികൾക്ക് 5000 രൂപ വീതവും പിഴ ചുമത്തി.
പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ ആശുപത്രി പരിസരത്തു പല ഇടങ്ങളിലായി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായി സ്‌ക്വാഡ് കണ്ടെത്തി. തുണികൾ ബെഡ് ഷീറ്റുകൾ, കോട്ടൺ പഞ്ഞികൾ, ഗുളിക സ്ട്രിപ്പുകൾ, ഗ്ലൗസുകൾ, പ്ലാസ്റ്റിക് കവറുകൾ പേപ്പറുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കത്തിച്ചു വരുന്നതായി കണ്ടെത്തിയത്. ജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കാൻ സംവിധാനങ്ങൾ നിലവിലില്ലെന്നും ഭക്ഷണാവശിഷ്ടങ്ങൾ പലയിടങ്ങളിലായി വലിച്ചെറിയുന്നതായും കണ്ടെത്തി.
ഡയാലിസിസ് യൂണിറ്റിൽ നിന്നുള്ള മലിനജലം സംഭരിക്കുന്ന ടാങ്ക് ഓവർ ഫ്ലോ ചെയ്ത് മലിനജലം പ്രദേശത്ത് കെട്ടി കിടന്നു ദുർഗന്ധം പരത്തുന്ന അവസ്ഥയിലും കൊതുകും കൂത്താടിയും പെറ്റുപെരുകിയ നിലയിലുമാണ് ഉണ്ടായിരുന്നത്. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം താലൂക്ക് ആശുപത്രിക്ക് 15000 രൂപ പിഴ ചുമത്തി. പഴയങ്ങാടി ടൗണിൽ സ്ഥിതി ചെയ്യുന്ന സവേര ബേക്കറി, ഷാജി ബേക്കറി, ബേക്ക് ഹൌസ്, ബേക്ക് & ഫ്രഷ് തുടങ്ങിയ ബേക്കറികളിൽ നടത്തിയ പരിശോധനയിൽ ബിന്നുകളിൽ മാലിന്യങ്ങൾ വേർതിരിക്കാതെ കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. മതിയായ ബിന്നുകൾ സ്ഥാപിക്കാത്തത് മൂലം കസ്റ്റമേഴ്സ് മാലിന്യങ്ങൾ പൊതു സ്ഥലത്ത് തള്ളുന്ന സ്ഥിതിയും കണ്ടെത്തി.
ബേക്കറികളിൽ നിന്ന് 5000 രൂപ വീതം പിഴ ഈടാക്കി.പരിശോധനയിൽ ത. സ്വ. ഭ വ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ ഏഴോം ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ പ്രിയ പി പി തുടങ്ങിയവർ പങ്കെടുത്തു.
Content Highlight: Unscientific waste disposal: Heavy fines imposed on various institutions, including Payangadi Taluk Hospital





































