ലോകത്ത് ഏകദേശം 92 ശതമാനം ആളുകളും തങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും കാൻസർ എന്ന മാരക രോഗത്തിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ട്. ലോകാരോഗ്യ സംഘടനയും (WHO), അതിന്റെ കീഴിലുള്ള കാൻസർ ഗവേഷണ ഏജൻസിയായ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസറും (IARC) പുറത്തുവിട്ട ഏറ്റവും പുതിയ പഠന റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ലോകത്ത് നിലവിൽ അഞ്ചിൽ ഒരാൾക്ക് വീതം കാൻസർ ബാധിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഒരാൾക്ക് നേരിട്ട് രോഗം ബാധിക്കുന്നതിലൂടെ മാത്രമല്ല, കുടുംബാംഗങ്ങൾക്കോ അടുത്ത ബന്ധുക്കൾക്കോ കാൻസർ വരുന്നതിലൂടെ മറ്റുള്ളവർക്ക് ഉണ്ടാകുന്ന മാനസിക, സാമ്പത്തിക, സാമൂഹിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് 92 ശതമാനം എന്ന വലിയ നിരക്ക് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതിദിനം 26,000-ത്തിലധികം മരണം
കണക്കുകൾ പ്രകാരം പ്രതിവർഷം ലോകത്ത് ഏകദേശം 2.06 കോടി പുതിയ കാൻസർ കേസുകളും ഒരു കോടിയോളം മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതായത്, ഒരോ ദിവസവും ലോകത്താകെ 26,000-ത്തിലധികം പേർ കാൻസർ മൂലം ജീവൻ വെടിയുന്നു. ഹൃദ്രോഗങ്ങൾക്ക് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ മരണങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ പ്രധാന വില്ലനായി കാൻസർ മാറിയിരിക്കുകയാണ്.
ചികിത്സയിലെ കടുത്ത വിവേചനവും അസമത്വവും
കാൻസർ ചികിത്സാ രംഗത്ത് രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന വലിയ അസമത്വവും റിപ്പോർട്ട് തുറന്നുകാട്ടുന്നു:
ജീവിതദൈർഘ്യത്തിലെ വ്യത്യാസം: ഉയർന്ന വരുമാനമുള്ള വികസിത രാജ്യങ്ങളിൽ സ്തനാർബുദം (Breast Cancer) സ്ഥിരീകരിച്ച സ്ത്രീകളിൽ 87 ശതമാനം പേരും അഞ്ച് വർഷത്തിലേറെ ജീവിതിത്തിലേക്ക് തിരികെ വരുമ്പോൾ, പാവപ്പെട്ട അല്ലെങ്കിൽ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിൽ ഇത് വെറും 42 ശതമാനം മാത്രമാണ്.
മരുന്നുകളുടെ ലഭ്യതക്കുറവ്: കാൻസർ ചികിത്സയ്ക്ക് ആവശ്യമായ പ്രധാന മരുന്നുകളുടെ ലഭ്യത പിന്നാക്ക രാജ്യങ്ങളിൽ വെറും 9 മുതൽ 54 ശതമാനം വരെ മാത്രമാണ്. എന്നാൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ ഇത് 68 മുതൽ 94 ശതമാനം വരെയുണ്ട്.
ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ: ലോകത്തെ മൂന്നിൽ ഒന്ന് രാജ്യങ്ങളിൽ പോലും കാൻസർ ചികിത്സ പൂർണ്ണമായി സൗജന്യമാക്കുന്ന ആരോഗ്യ പരിരക്ഷാ (Universal Health Coverage) പദ്ധതികളുടെ ഭാഗമാക്കിയിട്ടില്ല.
രോഗനിർണയത്തിലെ കാലതാമസം, മികച്ച ചികിത്സാ സൗകര്യങ്ങളുടെ കുറവ്, അവശ്യ മരുന്നുകളുടെ വിലക്കൂടുതലും ലഭ്യതയില്ലായ്മയുമാണ് പാവപ്പെട്ട രാജ്യങ്ങളിലെ ഉയർന്ന മരണനിരക്കിന് പ്രധാന കാരണം.
ആഗോളതലത്തിൽ പുകയില ഉപയോഗം കുറഞ്ഞതും പല രാജ്യങ്ങളും ദേശീയ കാൻസർ നിയന്ത്രണ പദ്ധതികൾ നടപ്പാക്കിയതും പ്രതീക്ഷ നൽകുന്ന കാര്യമാണെങ്കിലും, ജനങ്ങളുടെ ജീവൻ രക്ഷിക്കാൻ ഈ നടപടികൾക്ക് ഇനിയും വേഗത പോരെന്നാണ് വിലയിരുത്തൽ. കാൻസർ പ്രതിരോധം, ആദ്യഘട്ടത്തിലെ രോഗനിർണയം, ഗുണമേന്മയുള്ള ചികിത്സ, എല്ലാവർക്കും തുല്യമായ ആരോഗ്യ സേവനങ്ങൾ എന്നിവ ഉറപ്പാക്കാൻ ലോകത്തെ എല്ലാ സർക്കാരുകളും അന്താരാഷ്ട്ര സംഘടനകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് WHOയും IARCയും ആഹ്വാനം ചെയ്യുന്നു.
Content Highlight: The World Health Organization (WHO) assesses that cancer incidence and mortality rates are rising globally.






































