ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അഴീക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ ചാൽ ബീച്ചിന് സമീപം തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളിയ മൂന്ന് പേർക്കെതിരെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം പിഴ ചുമത്തി. തീരദേശ റോഡിൽ വലിയ തോതിൽ ജൈവ - അജൈവ മാലിന്യങ്ങൾ തള്ളി വരുന്നത് മൂലം തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർക്ക് പ്രദേശത്ത് നിന്ന് തെരുവ് നായയുടെ കടി ഏൽക്കുകയും ചെയ്തു എന്ന വാർത്തയുടെ അടിസ്ഥാനത്തിലായിരുന്നു സ്‌ക്വാഡിന്റെ പരിശോധന.
തീരദേശ റോഡിൽ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ വലിയ തോതിലാണ് മാലിന്യങ്ങൾ തള്ളി വരുന്നതായി സ്‌ക്വാഡ് കണ്ടെത്തിയത്.തീര ദേശ റോഡിൽ നിരവധി പ്രദേശങ്ങളിൽ സ്‌ക്വാഡ് പരിശോധന നടത്തുകയും മാലിന്യങ്ങൾ തള്ളിയ മൂന്ന് വ്യക്തികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കുകയും മാലിന്യം നീക്കം ചെയ്യിക്കുകയും ചെയ്തു. അഴീക്കൽ സ്വദേശികളായ ഷാനീഫ് കെ വി, പ്രണവ്യ നാഥ്, നിജിൽ തുടങ്ങിയവർക്കെതിരെയാണ് കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം 5000 രൂപ വീതം സ്‌ക്വാഡ് പിഴ ചുമത്തിയത്.തീരദേശ റോഡിൽ മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കുന്നതിനു പല ഭാഗങ്ങളിലും ക്യാമറ നിരീക്ഷണം ഉൾപ്പടെയുള്ളവ സജ്ജമാക്കാനും ഗ്രാമപഞ്ചായത്തിനു നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി,എൻഫോഴ്‌സ്‌മെന്റ് ഓഫീസർ അജയകുമാർ കെ ആർ,സ്‌ക്വാഡ് അംഗം അലൻ ബേബി ദിബിൽ സി കെ അഴീക്കോട് ഗ്രാമപഞ്ചായത്ത് ക്ലാർക്ക് അബ്ദുൾ സമദ് പി കെ തുടങ്ങിയവർ പങ്കെടുത്തു
Content Highlight: A fine of ₹15,000 has been imposed on three individuals for dumping waste on the coastal road near Chal Beach.
































