ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ‘നമോ ഗ്രീൻ റെയിൽ’ എന്ന് പേരിട്ടിരിക്കുന്ന ട്രെയിൻ ഹരിയാനയിലെ ജിന്ദ്-സോനിപ്പത്ത് റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയും പങ്കെടുത്തു.
ആദ്യ ഹൈഡ്രജൻ ട്രെയിനിലൂടെ ഹരിയാന ചരിത്രത്തിൽ ഇടം പിടിച്ചതായി പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു. പൂർണമായും പരിസ്ഥിതി സൗഹൃദമാണ് പുതിയ ട്രെയിൻ. ട്രെയിൻ പുറത്തുവിടുന്നത് നീരാവി മാത്രമാണ്. ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നതിനാൽ കാർബൺ പുറന്തള്ളൽ പൂർണമായും ഒഴിവാകും. ജിന്ദിൽ നിന്ന് സോനിപ്പത്തിലേക്കും തിരിച്ചുമാണ് ട്രെയിൻ സർവീസ് നടത്തുക. 8 പാസഞ്ചർ ചെയർ കാറുകളും 2 ഡ്രൈവിംഗ് പവർ കാറുകളും ഉൾപ്പെടെ ആകെ 10 കോച്ചുകളാണ് ട്രെയിനുള്ളത്. ഒരു സമയം 2600 യാത്രക്കാരെ വരെ വഹിക്കാനുള്ള ശേഷിയുണ്ട്. പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും സർവീസ്.
പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിലും രാജ്യത്തെ ഇന്ധന-ഊർജ മേഖലകൾ പ്രതിസന്ധിയിലായില്ലെന്ന് പ്രധാനമന്ത്രി ചടങ്ങിൽ ചൂണ്ടിക്കാട്ടി. പകരം ഊർജ മേഖലയിൽ സ്വയംപര്യാപ്തത നേടാനുള്ള ശ്രമങ്ങൾ സർക്കാർ മുന്നോട്ട് കൊണ്ടുപോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ ചടങ്ങിൽ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. ഹരിത ഊർജത്തിലേക്കുള്ള രാജ്യത്തിന്റെ വലിയ ചുവടുവെപ്പാണ് ആദ്യ ഹൈഡ്രജൻ ട്രെയിനെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടു.
Content Highlight: A new chapter in the history of Indian Railways begins today. Prime Minister Narendra Modi flagged off the country's first hydrogen train.


































