തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തിപ്രാപിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മഴ മുന്നറിയിപ്പ് നൽകി. തൃശൂർ ജില്ലയിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ നീണ്ടുകിടക്കുന്ന ന്യൂനമർദ്ദ പാത്തിയാണ് മഴയ്ക്ക് കാരണം.
വടക്കൻ തമിഴ്നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം എന്നിവിടങ്ങളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിലാണ് ഈ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ ഗംഗാ സമതലങ്ങൾക്കും അതിനോട് ചേർന്നുള്ള ജാർഖണ്ഡ്, വടക്കൻ ഒഡീഷ പ്രദേശങ്ങൾക്കും മുകളിലായി ന്യൂനമർദ്ദം നിലനിൽക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ക്രമേണ ദുർബലമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വടക്കൻ കേരളത്തിൽ ഈ മാസം 19 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിൽ ഇന്ന് മുതൽ 21 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും. ഇന്ന് തൃശൂർ ജില്ലയിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Content Highlight: Low-pressure trough; rainfall intensifies again in Kerala after a brief respite


































