തളിപ്പറമ്പ്: തളിപ്പറമ്പ് ബസ് സ്റ്റാൻഡിന് സമീപത്തെ ബസ് ഷെൽട്ടറിൽ നിന്ന് കുടുംബത്തിന്റെ പണവും മൊബൈൽ ഫോണും ഉൾപ്പെട്ട ബാഗ് കവർന്നു. പന്നിയൂർ കസ്തൂരിപ്പറമ്പ് സ്വദേശി ജലീലിന്റെ (56) ബാഗാണ് ഇന്ന് പുലർച്ചെ 3.30ഓടെ മോഷണം പോയത്.
മാതാവിന്റെ മരണാനന്തര 40-ാം ദിവസത്തെ ചടങ്ങിൽ പങ്കെടുക്കാൻ ചങ്ങനാശേരിയിലേക്ക് പോകുന്നതിനായി ഭാര്യയും മകനുമൊത്ത് തളിപ്പറമ്പിലെത്തിയതായിരുന്നു ജലീൽ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകാനുള്ള ബസ് കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം.
ബസ് ഷെൽട്ടറിലെ ഇരിപ്പിടത്തിൽ ഏകദേശം 10,000 രൂപ, വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഹെഡ്‌ലൈറ്റ് എന്നിവ അടങ്ങിയ ബാഗ് വെച്ചിരിക്കുമ്പോഴാണ് എതിർവശത്ത് നിന്ന് എത്തിയ ഒരാൾ ബാഗുമായി കടന്നുകളഞ്ഞത്. ഇരുട്ടായതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചില്ലെന്ന് ജലീൽ പറഞ്ഞു.
സംഭവസമയത്ത് പട്രോളിംഗ് നടത്തുകയായിരുന്ന തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. ജലീലിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.മോഷണത്തെ തുടർന്ന് ജലീലിന്റെയും കുടുംബത്തിന്റെയും യാത്ര മുടങ്ങുകയും ചടങ്ങിൽ പങ്കെടുക്കുന്നതിലും പ്രതിസന്ധി നേരിടുകയും ചെയ്തു.
Content Highlight: Bag theft near Taliparamba bus stand; police examining CCTV footage.


































