കണ്ണൂർ: ലഹരിക്കടത്ത് കേസുകളിലെ പ്രതിയും കണ്ണൂർ ജില്ലയിലേക്ക് വൻതോതിൽ എംഡിഎംഎ എത്തിക്കുന്ന ശൃംഖലയിലെ പ്രധാനിയെന്നും അന്വേഷണ ഏജൻസികൾ സംശയിക്കുന്ന തളിപ്പറമ്പ് സ്വദേശി മുഹമ്മദ് മഷൂദ് പി.യെ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. PIT-NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കാനുള്ള ഉത്തരവ് നിലവിലിരിക്കെ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ കോഴിക്കോട് കസബ ഭാഗത്ത് നിന്നാണ് പിടികൂടിയത്.
ചീഫ് സെക്രട്ടറിയുടെ 2026 മാർച്ച് 31-ലെ ഉത്തരവിനെ തുടർന്നാണ് മുഹമ്മദ് മഷൂദിനെ PIT-NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കാൻ തീരുമാനിച്ചത്. ഇതറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. കോഴിക്കോട് മേഖലയിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മിഷണർ സ്ക്വാഡിന് ലഭിച്ച വിവരത്തെ തുടർന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ അഷ്‌റഫിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ എസ്. സിയാദ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. അജിത്, സിവിൽ എക്സൈസ് ഓഫീസർമാരായ പി.വി. ഗണേഷ് ബാബു, എം.വി. സുജേഷ്, പി.വി. ശ്യാംരാജ്, കെ.ടി. ഫസൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മുഹമ്മദ് മഷൂദിനെതിരെ കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡിൽ വാണിജ്യാടിസ്ഥാനത്തിലുള്ള രണ്ട് എൻഡിപിഎസ് കേസുകളും തളിപ്പറമ്പ് എക്സൈസ് ഓഫീസിലും വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി മറ്റ് ലഹരിക്കടത്ത് കേസുകളും നിലവിലുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
2024 മേയ് 15-ന് കണ്ണൂർ ടൗണിൽ നിന്ന് 207.84 ഗ്രാം മെത്താംഫിറ്റമിനുമായി മുഹമ്മദ് ആസാദിനൊപ്പം ഇയാൾ അറസ്റ്റിലായിരുന്നു. തുടർന്ന് 2025 ജൂൺ 24-ന് കണ്ണൂർ കുറുവയിലെ ഒരു ലോഡ്ജിൽ നടത്തിയ റെയ്ഡിൽ 184.434 ഗ്രാം മെത്താംഫിറ്റമിൻ, 89.423 ഗ്രാം എംഡിഎംഎ, 12.446 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയുമായി സ്നേഹ ഇ. എന്ന പ്രതിക്കൊപ്പം വീണ്ടും പിടിയിലായി. ഇതിനുമുമ്പ് 2023 ഓഗസ്റ്റ് 24-ന് തളിപ്പറമ്പിൽ നടത്തിയ പരിശോധനയിൽ 0.493 ഗ്രാം മെത്താംഫിറ്റമിനും 10 ഗ്രാം കഞ്ചാവുമായി ഇയാൾ അറസ്റ്റിലായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി.
Content Highlight: Notorious drug dealer Muhammed Mashood P., a native of Taliparamba, arrested; placed under preventive detention.



































