തളിപ്പറമ്പ് : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് തളിപ്പറമ്പ് ടൗൺ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ റൈഡിൽ തളിപ്പറമ്പ് കണ്ടി വാതുക്കൽ എന്ന സ്ഥലത്ത് വെച്ച് 430 മില്ലി ഗ്രാം എം.ഡി.എം.എ സഹിതം തളിപ്പറമ്പ് കണ്ടി വാതുക്കൽ താമസിക്കുന്ന ആംബുലൻസ് ഡ്രൈവർ കായക്കൂൽ പുതിയ പുരയിൽ വീട്ടിൽ മുസ്തഫ. കെ. പി (37) എന്നയാളെ തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജീവൻ പി. കെ. യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ആംബുലൻസ് ഡ്രൈവർ ആയ ഇയാൾ രോഗികളുമായി കർണാടകയിലെ ആശുപത്രി കളിലേക്ക് പോകുമ്പോൾ അവിടെ നിന്നും മാരക മയക്കുമരുന്നായ എം.ഡി.എം. എ ശേഖരിച്ചു രോഗികളുമായി അവിടെ നിന്നും തിരിച്ചു വരുമ്പോൾ നാട്ടിലെത്തിക്കുകയാണ് പതിവ് എന്നും നാട്ടിൽ എത്തിയതിനു ശേഷം എംഡി എം എ ചെറുപൊതികളിലാക്കി ആവശ്യക്കാർക്ക് നേരിട്ട് കയ്യിൽ കൊടുക്കാതെ ഭദ്രമാക്കി ഏതെങ്കിലും ഒരു സ്ഥലത്ത് വെച്ച് അതിന്റെ ഫോട്ടോ എടുത്ത് ആവശ്യക്കാർക്ക് അയച്ചുകൊടുത്തു മയക്കുമരുന്ന് വെച്ച ലൊക്കേഷൻ അറിയിക്കുകയാണ് പതിവ് എന്നും എക്സൈസ് പറയുന്നു.


രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ടിയാനെ മാസങ്ങളായി എക്സൈസ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു വരികയായിരുന്നു. കർണാടകയിൽ നിന്നും മാരക മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചു വിതരണം ചെയ്യുന്ന പ്രധാന കണ്ണികളിൽ ഒരാളാണ് ഇയാൾ. രോഗികളുമായി വരുന്ന ആംബുലൻസ് എക്സൈസ് , പോലീസ് പരിശോധന ഇല്ലാതെ കടന്നുപോകാം എന്ന ധാരണയിലാണ് ഇയാൾ ആംബുലൻസിൽ മയക്കുമരുന്ന് കടത്തുന്നത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് രാജേഷ്. കെ, മനോഹരൻ. പി. പി, എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് മുഹമ്മദ് ഹാരിസ്. കെ, സിവിൽ എക്സൈസ് ഓഫീസമാരായ വിജിത്ത്. ടി. വി, കലേഷ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.
Ambulance driver arrested