ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിനുള്ള ഭൂമി ഏറ്റെടുക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ തീരുമാനം. തിരുവനന്തപുരത്ത് റവന്യൂ മന്ത്രി കെ രാജൻ, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽചേർന്ന യോഗത്തിന്റേതാണ് തീരുമാനം. ഭൂമി ഏറ്റെടുക്കൽ നടപടി അതിവേഗംപൂർത്തിയാക്കണം. 25നകം സാങ്കേതികാനുമതി ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടക്കാനും യോഗം നിർദേശിച്ചിട്ടുണ്ട്.
നേരത്തെ ഇൗ റോഡിനുവേണ്ടി 73.9 കോടി രൂപ കിഫ്‌ബി അനുവദിച്ചിരുന്നു.1600 ഭൂവുടമകളുടെ ഏഴ് ഹെക്ടർ ഭൂമിയാണ് റോഡ് വികസനത്തിന് ഏറ്റെടുക്കേണ്ടിവരിക. ഇത് വേഗത്തിലാക്കാനാണ് പ്രത്യേകം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായ 19(1) വിജ്ഞാപനമിറങ്ങുന്നതോടെ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രേഖകൾ പരിശോധിച്ച് പണം ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലെത്തും.
റോഡ് നിർമാണത്തിനുള്ള 231 കോടി രൂപ അനുവദിക്കാനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്.ചൊറുക്കള സംസ്ഥാന പാതയിൽനിന്ന് ആരംഭിക്കുന്ന റോഡ് 22.5 കിലോമീറ്ററിലാണ് നവീകരിക്കുക.
കാസർകോട് ജില്ലയിലെയും ആലക്കോട്, കുടിയാന്മല, ചപ്പാരപ്പടവ്, ചെറുപുഴ പുളിങ്ങോം തുടങ്ങി മലയോരത്തുള്ളവർക്കും എളുപ്പത്തിൽ വിമാനതാവളത്തിലേക്ക് എത്തിച്ചേരാവുന്ന വഴിയാണിത്. തളിപ്പറന്പ് –മണക്കടവ്– കൂർഗ് റോഡിൽനിന്ന് നവീകരണ പ്രവൃത്തി നടക്കുന്ന ഇടിസി– മഴൂർ– പന്നിയൂർ റോഡുവഴി കൊടിരേി പാലം കടന്ന് എളുപ്പത്തിൽ എയർപോർട് ലിങ്ക് റോഡിൽ പ്രവേശിക്കാം. പൂമംഗലം കൊടിലേരി പാലം പണി പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡ് പണിയും അവസാനഘട്ടത്തിലാണ്.
വിമാനതാവളയാത്രക്കാർക്ക് പുറമെ പ്രധാന തീർഥാടന വിനോദസഞ്ചാരകേന്ദ്രമായ പറശ്ശിനിക്കടവിലേക്കും ഇതുവഴി എളുപ്പത്തിൽ എത്തിച്ചേരാം.
ചൊറുക്കള -–ബാവുപ്പറമ്പ്– -മയ്യിൽ-–കോളോളം –മട്ടന്നൂർ എയർപോർട്ട് ലിങ്ക് റോഡിന് ഭൂമി ഏറ്റെടുക്കാൻ തുക അനുവദിച്ചതിന് പിന്നാലെ ടെണ്ടർ നടപടിയിലേക്കും കടക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ. പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് അതിവേഗം കടക്കുന്നതിനാണ് പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്താൻ നിശ്‌ചയിച്ചത്. ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുന്പോഴേക്ക് സാങ്കേതികാനുമതിയും ലഭ്യമാക്കി ടെണ്ടർ നടപടികളിലേക്ക് കടന്നാൽ റോഡ് പണിയും ഉടൻ ആരംഭിക്കാനാകും. അടിസ്ഥാന വികസനത്തിലും ടൂറിസത്തിലും മുന്നിട്ട് നിൽക്കുന്ന തളിപ്പറന്പ് മണ്ഡലത്തിലെതന്നെ വലിയ മാറ്റത്തിനാകും ഇൗ റോഡ് നവീകരണം സാക്ഷ്യവഹിക്കുകയെന്നും എംഎൽഎ പറഞ്ഞു.
airport link road