കുഞ്ഞിമംഗലം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് വിവിധ സ്ഥാപനങ്ങൾക്ക് 11000 രൂപ പിഴ ചുമത്തി. താമരംകുളങ്ങരയിൽ പ്രവർത്തിച്ചു വരുന്ന സാസ് ഗോളിൻ എന്ന കൊറിയർ ഡെലിവറി സ്ഥാപനത്തിന് മാലിന്യങ്ങൾ കെട്ടിട പരിസരത്തു അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും മാലിന്യം തരം തിരിച്ചു ഹരിത കർമ്മ സേനയ്ക്ക് കൈമാറാതെ കാലങ്ങളായി കൂട്ടി വെച്ചതിനും 3000 രൂപ പിഴ ചുമത്തി.
സ്ഥാപനം പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിന്റെ ഉള്ളിലും പുറത്തുമായി മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോറിൽ സ്ഥിതി ചെയ്യുന്ന ബാത്‌റൂമിൽ മദ്യ കുപ്പികളും സിഗരറ്റ് കുറ്റികളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയ നിലയിലാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്റ്റെയർ കേയ്‌സിന് താഴെയും നിരവധി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായി കണ്ടെത്തി. കെട്ടിടം വൃത്തിയായി സംരക്ഷിക്കാത്തതിന് കെട്ടിട ഉടമയ്ക്ക് സ്‌ക്വാഡ് 5000 രൂപയും പിഴയിട്ടു. സമീപത്തായി തന്നെ പ്രവർത്തിച്ചു വരുന്ന ക്രിയേറ്റീവ് മാർക്കറ്റിംഗ് എന്ന സ്ഥാപനത്തിന് മാലിന്യങ്ങൾ കെട്ടിടത്തിന്റെ പുറകിൽ കൂട്ടിയിട്ടത്തിന് 2000 രൂപയും പിഴയിട്ടു. മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് താമരംകുളങ്ങരയിൽ പ്രവർത്തിച്ചു വരുന്ന കൈലാസം സ്പ്രേ പെയിന്റ്സിന് 1000 രൂപയും പിഴയിട്ടു.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ,കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ മനോജ് കുമാർ വി വി തുടങ്ങിയവർ നേതൃത്വം നൽകി.
Various institutions fined Rs 11,000

































