കൊച്ചി: ഇറാനില്‍ ഇസ്രയേല്‍ ആക്രമണം. ഇറാനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ടെഹ്റാനിലെ ജോംഹൗറി പ്രദേശത്തും യൂണിവേഴ്സിറ്റി സ്ട്രീറ്റിലും നിരവധി മിസൈലുകള്‍ പതിച്ചതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഫാര്‍സ് ന്യൂസ് വ്യക്തമാക്കി. ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കട്സ്. ഇറാനില്‍ നിന്നുള്ള തിരിച്ചടി മുന്നില്‍ക്കണ്ട് കടുത്ത ജാഗ്രതാ നടപടികളാണ് ഇസ്രയേല്‍ സ്വീകരിച്ചിരിക്കുന്നത്. വ്യോമാതിര്‍ത്തികള്‍ അടച്ചു. ആക്രമണത്തില്‍ ഇതുവരെ അമേരിക്ക പ്രതികരിച്ചിട്ടില്ല.
പശ്ചിമേഷ്യയിലാകെ യുദ്ധഭീതി പരക്കുന്ന സാഹചര്യമാണ് ഇസ്രയേലിന്റെ ആക്രമണത്തോടെ ഉണ്ടായിരിക്കുന്നത്. മധ്യ, കിഴക്കന്‍ ടെഹ്‌റാന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായത്. രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടന ശബ്ദം കേട്ടെന്നും പുകയുയരുന്നത് കണ്ടെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്റെ പ്രസിഡന്‍ഷ്യല്‍ ബില്‍ഡിങ് കോംപ്ലക്‌സായിരുന്നു ആക്രമണത്തിന്റെ പ്രധാന ഉന്നമെന്നും റിപ്പോര്‍ട്ടുകളുണ്ട്. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
ഇറാനില്‍ നിന്നുള്ള ഭീഷണി ഒഴിവാക്കാനും ഇസ്രയേലിന്റെ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുവരുത്താനുമാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ടെഹ്‌റാന്റെ കിഴക്കന്‍ മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഇന്റര്‍നെറ്റ് സേവനങ്ങളും തടസപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനുമായുള്ള ആണവ ചര്‍ച്ചകളില്‍ താന്‍ ഒട്ടും സന്തുഷ്ടനല്ലെന്നും അവരെ ആക്രമിക്കുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാനില്‍ ഇസ്രയേല്‍ ആക്രമണമുണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Israel attack





































