പടിയൂർ: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പടിയൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് 5000 രൂപ പിഴ ചുമത്തി. സ്കൂളിൽ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനു സ്ഥാപിച്ചിരിക്കുന്ന ഡ്രമ്മിൽ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുടെ കൂടെ തള്ളിയിരിക്കുന്നതായും സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന കുഴിയിൽ വൻ തോതിൽ ജൈവ- അജൈവ മാലിന്യങ്ങൾ തള്ളി വരുന്നതായും കണ്ടെത്തി.
പ്ലാസ്റ്റിക് കുപ്പികൾ, നോട്ട് ബുക്കുകൾ, ഹാർഡ് ബോർഡ് ബോക്സുകൾ തുണികൾ പഴം പച്ചക്കറി മാലിന്യങ്ങൾ, പ്ലാസ്റ്റിക് കവറുകൾ പേപ്പർ കപ്പുകൾ തുടങ്ങിയ മാലിന്യങ്ങളാണ് കുഴിയിൽ തള്ളി വരുന്നതായി കണ്ടെത്തിയത്. ചാക്കുകളിൽ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിച്ചു വെച്ചിരിക്കുന്നതായും മാലിന്യങ്ങൾ സമീപത്തെ മറ്റൊരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്നതായും പരിശോധനയിൽ സ്‌ക്വാഡിന്റെ ശ്രദ്ധയിൽപെട്ടു. സ്കൂളിന് 5000 രൂപ പിഴ ചുമത്തുകയും മാലിന്യ സംസ്ക്കരണത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കാനും മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനും സ്‌ക്വാഡ് നിർദേശം നൽകി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി കെ, പടിയൂർ കല്ല്യാട് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ റുബീന സി പി തുടങ്ങിയവർ പങ്കെടുത്തു.
Waste dumbing




































