കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രം കളിയാട്ടത്തിന് ഇന്ന് തുടക്കമാവും. ശനിയാഴ്ച കളിയാട്ടം സമാപിക്കും.കളിയാട്ടത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കല്ലിങ്കീൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു. ഗിരീഷ് പൂക്കോത്ത് മുഖ്യ പ്രഭാഷണം നടത്തി. ടി.ടി.കെ ദേവസ്വം പ്രസിഡണ്ട് ടി.കെ. വിനോദ് കുമാർ സോവനീർ പ്രകാശനം ചെയ്തു. വിജയ് നീലകണ്ഠൻ ഏറ്റുവാങ്ങി.
കൗൺസിലർ പി.പി. വത്സല, കെ. വേണുഗോപാലൻ, ഡോ. വി. കുമാരൻ, കെ. ബാലകൃഷ്ണൻ, കോമത്ത് മുരളിധരൻ, പപ്പൻ മുറിയാത്തോട് സംസാരിച്ചു. കെ.പി. ബാലകൃഷ്ണൻ സ്വാഗതവും വി. അനിൽകുമാർ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ക്ഷേത്ര ശിൽപ്പികളേയും തറവാട്ടിലെ മുതിർന്ന അംഗങ്ങളേയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് സൗപർണ്ണിക കലാവേദിയുടെ നാട്ടരങ്ങ് അരങ്ങേറി.പുളിമ്പറമ്പ് പാല മുത്തപ്പൻ മടപ്പുര പരിസരത്തു നിന്നും കലവറ നിറക്കൽ ഘോഷയാത്ര നടത്തി. തുടർന്ന് കലാസന്ധ്യയും അരങ്ങേറി.
ബുധനാഴ്ച വൈകിട്ട് മാടായികാവിൽ നിന്നും ദീപവും തിരിയും എഴുന്നള്ളിച്ച് എത്തുന്ന തോടെ കളിയാട്ടത്തിന് തുടക്കമാവും. തുടർന്ന്, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തെയ്യങ്ങളുടെ തോറ്റവും രാത്രി 8.30 ന് ഗുളികൻ തെയ്യത്തിൻ്റെ തോററവും നടക്കും.
വ്യാഴാഴ്ച രാവിലെ എട്ടിന് ഗുളികൻ തെയ്യം, തുടർന്ന് വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തെയ്യങ്ങളുടെ പുറപ്പാടും നടക്കും. വൈകിട്ട് 6.30 മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റം പുറപ്പെടും.വെള്ളിയാഴ്ച രാവിലെ 3.30 ന് ധർമ്മദൈവം, 4.30 ന് തോട്ടുംകര ഭഗവതി, എട്ടിന് ബാലി തെയ്യത്തിൻ്റെ പുറപ്പാട്. വൈകിട്ട് 4.30 മുതൽ വിവിധ തെയ്യങ്ങളുടെ തോറ്റവും 6.30 ന് ഇളം കോലവും ഉണ്ടാകും. ശനിയാഴ്ച രാവിലെ നാലിന് ധൂളിയാംകാവിൽ ഭഗവതി, 6.30 ന് വടക്കത്തി ഭഗവതി, 8.30 ന് നിടുബാലിയൻ ദൈവം, 10.30 ന് വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി തെയ്യങ്ങളും ഉച്ചക്ക് 12 ന് തായ്പരദേവദയുടെ പുറപ്പാടും നടക്കും. വൈകിട്ട് സമാപിക്കും.
keezhattoor vechiyott temple



































