തളിപറമ്പ് : പിലാത്തറയില്‍ കാറും സ്വര്‍ണവും തട്ടിയെടുത്ത കവര്‍ച്ചാ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി സനു സന്തോഷ് (42)ആണ് അറസ്റ്റില്‍ ആയത്. ബിജെപി പ്രാദേശിക നേതാവാണ്പ്രതി. കർണാടക, കാസര്‍കോട് അതിര്‍ത്തിയായഉപ്പളയില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. മെയ് രണ്ടാം തീയ്യതിയിലാണ് മഹാരാഷ്ട്ര സ്വദേശികള്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് രഹസ്യ അറയില്‍ സൂക്ഷിച്ച സ്വര്‍ണവും 55 ലക്ഷം രൂപയും കവര്‍ന്നത്.
മഹാരാഷ്ട്ര സ്വദേശി കുമാര്‍ ജലന്ധര്‍ നിഗമിന്റെ പരാതിയിലാണ് കേസെടുത്തത്. പരാതിക്കാരന്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരന്റെ ഭാര്യയുടെ ബാഗില്‍ ഉണ്ടായിരുന്ന 25 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടെന്നും പരാതിയില്‍ പറയുന്നു. BNS 310 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടന്‍ തന്നെ വിവരം പരിയാരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
Content Highlight: BJP leader arrested in Pilathara car and gold theft case


































