കണ്ണൂർ: പയ്യന്നൂരിൽ ഒന്നര വയസ്സുകാരൻ ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ. കുട്ടിയുടെ ചികിത്സയിൽ കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും ജനറൽ അനസ്തേഷ്യ നൽകേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നുമാണ് ബോർഡിന്റെ കണ്ടെത്തൽ. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഇതേ കാര്യങ്ങൾ ശരിവയ്ക്കുന്നു.
രാവിലെ 10.15 ന് ചികിത്സയ്ക്കായി എത്തിച്ച കുട്ടിക്ക് വൈകിട്ട് 4.15 നാണ് അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയ സമയത്ത് ആശുപത്രിയിൽ മതിയായ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഉണ്ടായിരുന്നോ എന്നതിൽ സംശയമുണ്ടെന്നും ബോർഡ് വിലയിരുത്തി. ഡോക്ടർമാർക്കെതിരെ വിശദമായ അന്വേഷണം നടത്തി പൊലിസ് നടപടി സ്വീകരിക്കാമെന്നും മെഡിക്കൽ ബോർഡ് ശുപാർശ ചെയ്തു.
ബോർഡിന്റെ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം പൊലിസിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും.അതേസമയം മെഡിക്കൽ ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായി. യോഗത്തിൽ കൂടുതൽ അംഗങ്ങളെ പങ്കെടുപ്പിക്കാൻ ഡിഎംഒ അനുമതി നൽകിയത് സർക്കാർ പ്ലീഡർ എതിർത്തതാണ് തർക്കത്തിന് കാരണമായത്. സംഭവം നാട്ടിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുട്ടിയുടെ കുടുംബം ആശുപത്രിക്കെതിരെ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ ബോർഡ് അന്വേഷണം നടത്തിയത്.
Content Highlight: Death of 1.5-year-old: Medical board concludes there was serious negligence by doctors at Payyannur Baby Memorial Hospital.




































