കണ്ണൂർ: കൊയിലി ആശുപത്രിയിലെ നഴ്സുമാർ 62 ദിവസമായി നടത്തിയ സമരം അവസാനിച്ചു. ആശുപത്രി മാനേജ്മെന്റ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടതോടെയാണ് സമരം പിൻവലിച്ചത്. ഇന്ന് രാവിലെ ജില്ലാ ലേബർ ഓഫീസറുടെ മുൻപാകെ നടന്ന ചർച്ചയിലാണ് ധാരണയിലെത്തിയത്. ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഷിഹാബ്, ബിജോഷ് ജോസഫ്, പ്രസാദ്, മാനേജ്മെന്റ് പ്രതിനിധി നിധീഷ് എന്നിവർ കരാറിൽ ഒപ്പുവെച്ചു. തുടർന്ന് സമരപ്പന്തലിൽ ആഹ്ലാദം പങ്കിട്ട നഴ്സുമാർ മധുരം വിതരണം ചെയ്തു.
ഇന്ന് രാവിലെ മുതൽ കൊയിലി ആശുപത്രിക്ക് മുന്നിൽ ശക്തമായ പ്രതിഷേധ പരമ്പരകൾ നടന്നിരുന്നു. ജില്ലാ ഭരണകൂടം മുൻകൈയെടുത്ത് നടത്തിയ ഒത്തുതീർപ്പ് കരാറിൽ മാനേജ്മെന്റ് ഒപ്പുവെക്കാത്തതിൽ പ്രതിഷേധിച്ചാണ് യുവജന സംഘടനകൾ ഉപരോധ സമരം നടത്തിയത്. ഇതോടെ ആശുപത്രി പ്രവർത്തനം തടസപ്പെട്ടു.സജീവ് ജോസഫ് എം.എൽ.എ സമരപ്പന്തൽ സന്ദർശിച്ചു പിന്തുണ അറിയിച്ചു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടന്ന ആശുപത്രി ഉപരോധം ജില്ലാ പ്രസിഡണ്ട് കെ.കെ. ഷിനാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് തഫ്ലീം മാണിയാട്ട് അധ്യക്ഷനായി. ഷാക്കിർ ആഡൂർ, ജംഷീർ എന്നിവർ നേതൃത്വം നൽകി.
എ.ഐ.വൈ.എഫ് പ്രവർത്തകരും ആശുപത്രിയിലേക്ക് മാർച്ച് നടത്തി. ജില്ലാ സെക്രട്ടറി കെ.വി. സാഗർ, കെ.വി. പ്രശോഭ്, കെ.വി. രജീഷ്, പി.കെ. മിഥുൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. പോലീസ് മാർച്ച് ആശുപത്രിക്ക് മുന്നിൽ തടഞ്ഞു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹനൻ, മഹിത മോഹൻ, മിഥുൻ മാറോളി, ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ ജോ. സെക്രട്ടറി എൻ. സുകന്യ, കേരള മഹിള സംഘം ജില്ലാ സെക്രട്ടറി കെ.എം. സപ്ന, ഡി.സി.ഡി. ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ, സംയുക്ത സമരസമിതി നേതാക്കളായ റഷീദ് കവ്വായി, അഡ്വ. അജയകുമാർ എന്നിവരും സമരത്തിൽ സംസാരിച്ചു.
Content Highlight: The strike by nurses at Koyili Hospital, which had been ongoing for 62 days, has been settled.




































