തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി വമ്പിച്ച വിജയമായെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. പദ്ധതി തുടങ്ങി ഒരു മാസത്തിനിടയിൽ 3.81 കോടി യാത്രകളാണ് നടന്നത്. ദിവസേന യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണം 12.1 ലക്ഷമായി ഉയർന്നു. കെ.എസ്.ആർ.ടി.സി ബസുകളിലെ മൂന്നിൽ രണ്ട് യാത്രക്കാരും ഇപ്പോൾ സ്ത്രീകളാണ്. പ്രിയദർശിനി പദ്ധതിക്കായി കൂടുതൽ ബസുകൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഒരു മാസത്തെ റവന്യൂ നഷ്ടം 60 കോടിയോട് അടുത്തു. പ്രിയദർശിനി ബസുകളുടെ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ബസുകളിൽ അമിതമായി ആളുകൾ കയറുന്നത് പരമാവധി കുറക്കണമെന്നും മന്ത്രി നിർദേശിച്ചു. പദ്ധതി പരിസ്ഥിതിക്കും ഗുണകരമായി. 1000 യാത്രക്കാർക്ക് 504 കിലോഗ്രാം ആയിരുന്ന കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ ഇപ്പോൾ 404 കിലോഗ്രാമായി കുറഞ്ഞു.
വാഹന മോഡിഫിക്കേഷന് അനുമതി നൽകുന്ന സർക്കാരാണ് ഇതെന്ന് വ്യക്തമാക്കിയ മന്ത്രി, നൽകുന്ന അനുമതികൾ ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി. ബസുകളിൽ 'വോക്കൽ' എന്ന പേരിൽ പുറത്ത് സ്പീക്കറുകൾ വെച്ച് പ്രവർത്തിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. വോക്കൽ ഘടിപ്പിച്ച വാഹനങ്ങൾ ഉടൻ അഴിച്ചുമാറ്റണമെന്നും അല്ലാത്തപക്ഷം വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി പറഞ്ഞു
. ലക്ഷ്വറി ബസുകൾ ഉടൻ നിരത്തിലിറങ്ങും. എന്നാൽ അത്തരം നിരവധി ബസുകൾ വാങ്ങുന്നത് സർക്കാരിന്റെ പോളിസിയല്ല. നിലവിലുള്ള ബസുകൾ തന്നെ നിരത്തിലിറക്കാനാണ് ശ്രമം. ഓൺലൈൻ ടാക്സി മേഖലയിലെ സമരത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. വാഹന മേഖലയിൽ 3 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Content Highlight: Priyadarshini scheme a super hit; 3.81 crore trips in a month.




































